2023-07-24 12:16:02
*ബിജെപി : ശാസ്ത്രചിന്തകളെ കുഴിച്ചുമൂടി അന്ധവിശ്വാസങ്ങൾ അടിച്ചേല്‍പ്പിക്കുന്ന ആപത്ത്*
ഭാരതീയ പൈതൃകത്തെപ്പറ്റിയുള്ള അമിതമായ അവകാശവാദങ്ങളാണ് 2015 ല്‍ മുംബൈയിൽ ശാസ്ത്രകോണ്‍ഗ്രസില്‍ നിന്നുയര്‍ന്നത്. വേദ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയില്‍ വ്യോമയാന സാങ്കേതിക വിദ്യ ഉണ്ടായിരുന്നു എന്ന സംഘപരിവാർ തമാശയും ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധമായി അവതരിപ്പിച്ചു. 1903 ല്‍ റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തുന്നതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യോമയന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യ വിമാനം പറത്തിയെന്നാണ് ഒരു മുന്‍ പൈലറ്റായ ക്യാപ്റ്റന്‍ ആനന്ദ് ബോദാസ് അവകാശപ്പെട്ടത്. മിസൈല്‍ സാങ്കേതിക വിദ്യ മുതല്‍ ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന പശുവരെ നിരനിരയായി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്.
തുമ്പിക്കൈയും വലിയ ചെവിയും ഒക്കെയായി ആനത്തലയും മനുഷ്യന്റെ ഉടലുമുള്ള ഗണപതി വിജയകരമായ ആദ്യ പ്ലാസ്റ്റിക് സര്‍ജറിയുടെ സൃഷ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സാക്ഷ്യപ്പെടുത്തി. പുരാണകഥകള്‍ക്ക് ശാസ്ത്രത്തിന്റെയും പ്ലാസ്റ്റിക് സര്‍ജറിയുടെയും പിന്‍ബലമേകുന്ന കടന്ന കൈയാണ് പ്രധാനമന്ത്രി കാണിച്ചത്. സംഘ പരിവാറിനെ പേടിച്ച് പലരും ശാസ്ത്രബോധമൊക്കെ മാറ്റി വെച്ച് മോദിയുടെ കഥയ്ക്ക് കൈയടിച്ചു. ഇന്ത്യയുടെ പൗരാണിക ശാസ്ത്രനേട്ടങ്ങളെ ഗണപതിയുടെ ഓപ്പറേഷന്‍ കൊണ്ട് നിര്‍ത്താന്‍ മോദി തയ്യാറായില്ല. കര്‍ണന്‍ ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ആണെന്നു വരെ പരാമർശം അഴിച്ചുവിട്ടു. ഇതാണ് ഇന്ത്യയിലെ പരമോന്നത പദവി അലങ്കരിക്കുന്ന മോദിയുടെ ജ്ഞാനം. ഭാരതീയ പാരമ്പര്യത്തില്‍ ഊറ്റം കൊണ്ടാണ് ഗണപതിയുടെ തല മാറ്റിവച്ചു പിടിപ്പിക്കല്‍ കഥയുമായി പ്രധാനമന്ത്രി തന്നെ ഇറങ്ങിയത്. ഈ ശസ്ത്രക്രിയയുടെ വര്‍ഗീയ വിപണി മൂല്യം മോദിയെ പോലെ നന്നായറിയുന്ന മറ്റാരുണ്ട്.
പച്ചയായ ഈ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തിയാൽ അവരെ ഹിന്ദുവിശ്വാസികളെ അവഹേളിക്കുന്നവരായി മുദ്രകുത്തും, വേട്ടയാടും. അതാണ് സംഘ പരിവാറിന്റെ ശീലം. ഇപ്പോഴിതാ കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉറഞ്ഞു തുള്ളുകയാണ്.
സുരയ്ക്കു പിന്നാലെ ഹിന്ദു ഐക്യവേദി തുടങ്ങി ചിലര്‍ക്കും വേണമത്രെ മാപ്പ്. മണിപ്പുരിലെ ഇരട്ട എഞ്ചിന്‍ ഭരണവും കേരളത്തിലെ തമ്മില്‍ തല്ലുമൊക്കെ കാരണം നാണം കെട്ടു നടക്കുകയാണ് കേരളത്തിലെ ബിജെപിയും സംഘപരിവാരവും
ഹിന്ദുവിരുദ്ധ ചിന്താഗതിയുമായി സ്പീക്കറുടെ കസേരയിലിരിക്കുന്നത് കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തിന് തന്നെ അപകടമെന്നാണ് സുരേന്ദ്രന്റെ അഭിപ്രായം. സ്പീക്കര്‍ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നു പറഞ്ഞാണ് ഇവർ അലമുറയിടുന്നത്. കഴിഞ്ഞ ദിവസം കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ജ്യോതി സ്റ്റേറ്റ് ഉദ്ഘാടനം ചെയ്തത് സ്പീക്കറാണ്.
ഉദ്ഘാടന പ്രസംഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് സ്പീക്കര്‍ പരാമര്‍ശിച്ചു. എ ഐയെ കുറിച്ചും ചാറ്റ് ജി പി ടിയെ കുറിച്ചും അത് വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ വിധത്തില്‍ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ചും സ്പീക്കര്‍ വിശദീകരിച്ചു. അന്ധവിശ്വാസങ്ങളും അസത്യങ്ങളും പുതുതലമുറയുടെ മനസില്‍ കുത്തിവെച്ച് അവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പുകൾ നല്‍കി.
ഗണപതിയ്ക്ക് ആനയുടെ തല ചേര്‍ത്തുവെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക്ക് സര്‍ജ്ജറി എന്നും പുഷ്പക വിമാനമാണ് ആദ്യ വിമാനമെന്നുമൊക്കെ പ്രചരിപ്പിച്ച് ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെ നിഷേധിക്കാന്‍ ശ്രമിക്കുന്നവരും സമൂഹത്തില്‍ ശക്തിപ്പെടുന്നുണ്ടെന്നു സ്പീക്കര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. സ്പീക്കര്‍ ഗണപതിയെ കുറിച്ച് പറഞ്ഞത് സുരേന്ദ്രന് പിടിച്ചില്ല. ഗണപതിയെ അപമാനിച്ചെന്നാണ് സംഘ പരിവാറിന്റെ വ്യാജ പ്രചരണം.
ശാസ്ത്രചിന്തകളെ കുഴിച്ചുമൂടി കൃത്രിമസങ്കല്‍പ്പങ്ങളും,അന്ധവിശ്വാസങ്ങളും അടിച്ചേല്‍പ്പിക്കുന്ന ആപത്കരമായ സാഹചര്യമാണിത്.
ഗണപതിയുടെ ഉടലില്‍ ആനയുടെ തല തുന്നിചേര്‍ത്ത അതിപുരാതന പ്ലാസ്റ്റിക്ക് സര്‍ജറി മാലോകരെ ആദ്യമറിയിച്ചത് സുരേന്ദ്രന്റെ പ്രിയപ്പെട്ട മോദിയാണ്. തന്റെ പ്രസംഗത്തില്‍ സ്പീക്കര്‍ പറഞ്ഞത്, സംഘപരിവാറുകാര്‍ വിളിച്ചു കൂവിയ അസംബന്ധങ്ങളെക്കുറിച്ചാണ്. അത് കുട്ടികളില്‍ ചെലുത്തുന്ന അന്ധമായ ധാരണകളെ കുറിച്ചാണ്. കുട്ടികളെ ശാസ്ത്രീയ ചിന്തകളില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ടയെ കുറിച്ചാണ്. അതിന് മാപ്പുപറയേണ്ടത് സുരേന്ദ്രനും ബിജെപിയുമാണ്. ഇനി സുരേന്ദ്രന്റെ വാദപ്രകാരമാണെങ്കില്‍, ഗണപതിയുടെ തല മാറ്റം ആദ്യം പറഞ്ഞ മോദിയോടല്ലേ മാപ്പാവശ്യം ഉന്നയിക്കേണ്ടത്.
307 views09:16