Get Mystery Box with random crypto!

മതേതര ജനാധിപത്യ ഇന്ത്യയെ മാറ്റിമറിക്കുന്ന പ്രക്രിയാണ്‌ രാജ്യത് | CPIM Kerala

മതേതര ജനാധിപത്യ ഇന്ത്യയെ മാറ്റിമറിക്കുന്ന പ്രക്രിയാണ്‌ രാജ്യത്ത്‌ അരങ്ങേറുന്നത്. പ്രധാന തൂണുകളായ ജഡീഷ്യറി, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ്‌, മാധ്യമങ്ങൾ എന്നതിൽ ഒന്ന്‌ തകർന്നാൽ ഇന്ത്യൻ ജനാധിപത്യം തകർച്ചയിലാകുമെന്ന്‌ ഭരണഘടനാ ശിൽപ്പികൾ വ്യക്തമാക്കിയിരുന്നു. ഈ നാലു തൂണുകളും അപകടത്തിലാക്കുന്ന പ്രവർത്തനമാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിൽ നടക്കുന്നത്‌. സ്വാതന്ത്ര്യം നേടിയെടുക്കുന്ന കാലഘട്ടത്തിൽ നാം ഒരേ മനസ്സോടെ വേണ്ടന്നുവച്ച മതരാഷ്‌ട്ര സംവിധാനത്തെ പുതിയ കാലഘട്ടത്തിൽ തിരിച്ചുകൊണ്ടുവരാനാണ്‌ ഗൂഢനീക്കം.

തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന കർണാടകത്തിൽ ബിജെപിയുടെ പ്രകടനപത്രികപോലും വർഗീയ ധ്രുവീകരണത്തിന്‌ ഊന്നൽ നൽകുന്നതാണ്‌. ജനക്ഷേമ പ്രവർത്തനങ്ങൾക്കുപകരം ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്നാണ്‌ അതിന്റെ കാതൽ. ചോദ്യം ചെയ്യുന്നവരെ, പ്രത്യേകിച്ച്‌ പ്രതിപക്ഷ നേതാക്കളെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും സിബിഐയും പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ ഇല്ലാതാക്കുകയാണ്‌. പാർലമെന്റിൽ ചോദ്യം ചോദിക്കുന്നവരെപ്പോലും നടപടിക്ക്‌ വിധേയമാക്കുന്നു. ജനങ്ങളെ കൊള്ളയടിക്കുന്നതിനൊപ്പം, ചങ്ങാത്ത മുതലാളിത്തത്തിന്‌ വിടുപണി ചെയ്യുന്ന പ്രവർത്തനമാണ്‌ നടക്കുന്നത്‌.

37 ശതമാനം മാത്രം വോട്ടുള്ള ബിജെപിയെ പ്രതിപക്ഷ പാർടികൾ യോജിച്ചുള്ള നീക്കത്തിലൂടെ താഴെയിറക്കണം. 1996ൽ വാജ്‌പേയ്‌ സർക്കാരിനെ മാറ്റി ദേവഗൗഡയും പിന്നീട്‌ മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ യുപിഎയും അധികാരത്തിൽ വന്നത്‌ തെരഞ്ഞെടുപ്പിലൂടെയുള്ള സഖ്യത്തിലൂടെയല്ല. അതേ രീതിയിൽ സംസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച്‌ ബിജെപിക്കെതിരായ വോട്ടുകൾ ഒന്നിപ്പിക്കണം.

അടിയന്തരാവസ്ഥയെത്തുടർന്ന്‌ 1977ൽ കോൺഗ്രസിനെതിരെ പ്രതിപക്ഷ വിജയം നേടിയതിന്‌ സമാനമായി മുഴുവൻ ജനങ്ങളും ചേർന്ന്‌ ബിജെപിയെ താഴെയിറക്കണം.

സ. സീതാറാം യെച്ചൂരി
സിപിഐ എം ജനറൽ സെക്രട്ടറി