Get Mystery Box with random crypto!

നാടിന്റെ നിലനിൽപ്പിനായി നിരവധി പരിസ്ഥിതി പ്രസ്ഥാനങ്ങൾ കേരളത്തി | CPIM Kerala

നാടിന്റെ നിലനിൽപ്പിനായി നിരവധി പരിസ്ഥിതി പ്രസ്ഥാനങ്ങൾ കേരളത്തിൽ പിറവികൊണ്ടിട്ടുണ്ട്. നെൽവയൽ നീർത്തട സംരക്ഷണത്തിന് വേണ്ടിയും മലകളെയും പുഴകളെയും സംരക്ഷിക്കാനും നീരൊഴുക്കുകളെ നിലനിർത്താനും മറ്റും നാം കൈകോർത്തു. എന്നാൽ, പൊതുശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും കാര്യത്തിൽ വേണ്ടത്ര അവബോധം ഇവിടില്ല. നാടിന് ഭീഷണിയായി മാറുന്ന മാലിന്യത്തെപ്പറ്റി ചർച്ച ചെയ്തുതുടങ്ങിയിട്ട് നാളുകളേറെയായി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയുന്ന ശീലവും മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്ന സംസ്‌കാരവും ഇല്ലാതാക്കാൻ സാധിക്കുന്നില്ല. ഈയൊരു ഘട്ടത്തിലാണ് കേരള സർക്കാർ തെളിനീരൊഴുകുന്ന നവകേരളത്തിന്റെ സൃഷ്ടിക്കായി സമൂഹത്തിലെ എല്ലാ സുമനസ്സുകളുടെയും സഹകരണം തേടുന്നത്.
ജലമാലിന്യ സംസ്‌കരണ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഒരധ്യായമാണ് കേരളം രചിക്കാൻ പോകുന്നത്. അതിനായി, നീരൊഴുക്കുകളെ മലിനമാക്കുന്ന മാലിന്യ സ്രോതസ്സുകൾ കണ്ടെത്താൻ ജലാശയങ്ങളുടെ തീരങ്ങളിലൂടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജലനടത്തം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവരുടെ വാർഡുകളിലെ നീരൊഴുക്കുകൾ ജലനടത്തത്തിലൂടെ പരിശോധനയ്ക്ക് വിധേയമാക്കും. ബുധനാഴ്‌ച മുതൽ ആറ് ദിവസം കൊണ്ട് ജലനടത്തം പൂർത്തിയാക്കും. ഇങ്ങനെ കണ്ടെത്തുന്ന മാലിന്യ പ്രശ്‌നങ്ങൾ വാർഡ് തലത്തിൽ വിളിച്ചുചേർക്കുന്ന പ്രത്യേക ജനകീയ ജലസഭയിൽ ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ കാണും. ജലാശയങ്ങളുടെ ഗുണനിലവാര പരിശോധനയും ഇതിനൊപ്പം നടത്തും. തുടർന്ന് ഈ മാസം രണ്ടാം വാരത്തിൽ ജനകീയ ജലാശയ ശുചീകരണത്തിനായി ആ നാട് മുന്നോട്ടുവരും. തെളിനീരൊഴുകും നവകേരളം എന്ന മുദ്രാവാക്യവുമായി സമ്പൂർണ്ണ ജലശുചിത്വ യജ്ഞം നടപ്പിലാക്കുന്നത്, സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗാർഹിക, സ്ഥാപന, പൊതുതലങ്ങളിൽ കക്കൂസ് മാലിന്യ സംസ്‌കരണത്തിനും മലിനജല സംസ്‌കരണത്തിനും സംവിധാനങ്ങൾ ഒരുക്കുമ്പോൾ തീർച്ചയായും കേരളം സമ്പൂർണ്ണ ജലശുചിത്വ സംസ്ഥാനമായി മാറും.

സർക്കാർ സംവിധാനങ്ങളോ, ഏതെങ്കിലും ഏജൻസികളോ മാത്രം വിചാരിച്ചാൽ ഒരിക്കലും മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ജനപങ്കാളിത്തത്തോടെയുള്ള വലിയൊരു പരിശ്രമം അതിന് ആവശ്യമാണ്. സംസ്ഥാന സർക്കാർ ആ മാർഗമാണ് അവലംബിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ശാസ്ത്രീയദ്രവമാലിന്യ പരിപാലനം ഒരുക്കിയും വാതിൽപ്പടി പാഴ്‌വസ്തു ശേഖരണം സമ്പൂർണമാക്കിയും ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കാനുള്ള പരിശ്രമം ഇത്തരത്തിലുള്ളതാണ്.

പണ്ടും നമ്മുടെ വീടുകളിൽ മാലിന്യങ്ങൾ ഉണ്ടാകുമായിരുന്നു. മിക്കവാറും പാചകത്തിന്റെ ശേഷിപ്പുകളാകും. കോഴികൾക്കും പശുവിനുമുള്ള ഭക്ഷണമായും ബാക്കിയുള്ളവ കൃഷിത്തോട്ടത്തിൽ വളമായി മാറുന്ന രീതിയുമായിരുന്നു അന്നുണ്ടായിരുന്നത്. ജനസംഖ്യയിലുണ്ടായ വർധനയും നഗരവൽക്കരണവും ഫ്‌ളാറ്റുകളുടെ വ്യാപനവുമൊക്കെ വന്നപ്പോൾ പുതിയ കാലത്തിനൊത്ത രീതിയിൽ മാലിന്യപരിപാലനത്തിന്റെ ആരോഗ്യകരമായ സംസ്‌കാരമൊന്നും ആരും സ്വാംശീകരിച്ചില്ല. ഇന്നത്തെ മാലിന്യങ്ങളിൽ വലിയൊരു പങ്ക് അജൈവ പാഴ്‌വസ്തുക്കളാണ്. അവ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് വലിച്ചെറിയുന്ന അപസംസ്‌കാരമാണ് രൂപപ്പെട്ടുവന്നിട്ടുള്ളത്.

ഈ സാഹചര്യത്തിലാണ് ഹരിത കേരളം മിഷൻ, മാലിന്യ സംസ്‌കരണത്തിൽ ഒരു സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രാദേശിക ഭരണകൂടങ്ങളിലൂടെ സംസ്ഥാന സർക്കാർ സജ്ജമാക്കുന്നുണ്ട്. റെഡ്യൂസ്, റീയൂസ് ആൻഡ്‌ റീസൈക്കിൾ എന്നീ മൂന്ന് തത്വത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുക, പ്രകൃതി സൗഹൃദ വസ്തുക്കളുടെയും പുനരുപയോഗ സാധ്യമായവയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഒരിക്കൽ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ നിരുത്സാഹപ്പെടുത്തുക തുടങ്ങി വിവിധ മാർഗങ്ങൾ അവലംബിച്ച് മാലിന്യത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യഘട്ടം. ഇത് സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്.

പലവിധ സാങ്കേതിക വിദ്യകളാൽ രൂപപ്പെടുത്തുന്ന വസ്തുക്കൾ മാലിന്യങ്ങളിൽ കാണാനാകും. ഇവ ഏതെങ്കിലും ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് അപ്രത്യക്ഷമാക്കുന്നതല്ല മാലിന്യ സംസ്‌കരണം. ജൈവ മാലിന്യങ്ങളെ തരംതിരിച്ച് കമ്പോസ്റ്റിങ്ങിലൂടെയും അജൈവ മാലിന്യങ്ങളെ തരംതിരിച്ച് പുനഃചംക്രമണം ചെയ്യുന്നതിലൂടെയും മാലിന്യ സംസ്‌കരണം നടത്തുന്നതാണ് മികച്ച പ്രകൃതി സൗഹൃദ രീതി. തദ്ദേശസ്ഥാപനങ്ങൾ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികൾ പ്രവർത്തനസജ്ജമാക്കുന്നതിലൂടെ മാലിന്യത്തിന്റെ അളവ് കുറയും. നിലവിൽ മാലിന്യങ്ങളായി വലിച്ചെറിയുന്ന പല വസ്തുക്കളും റീസൈക്ലിങ്ങിനായി തിരിച്ചെടുക്കുന്നതും ഇതിന് ഗുണം ചെയ്യും. വിഭവങ്ങളുടെ അനാവശ്യ ഉപഭോഗം തടയുന്നതിന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളും സ്ഥിരം കൈമാറ്റക്കടകൾ ആരംഭിച്ചിട്ടുണ്ട്.