സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ചെറു വസ്തുക്കളാണ് ധൂമകേതുക്കൾ അഥ | Kerala PSC GK
സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ചെറു വസ്തുക്കളാണ് ധൂമകേതുക്കൾ അഥവാ വാൽ നക്ഷത്രങ്ങൾ. പേര് വാൽ നക്ഷത്രം എന്നാണെങ്കിലും കൂടുതൽ സമയവും ധൂമകേതുക്കൾക്ക് വാലില്ല എന്നതാണ് വാസ്തവം. ധൂമകേതുവിനെ സംബന്ധിച്ച് സ്ഥിരമായുള്ള പ്രത്യേകത അതിന്റെ ശിരസ്സാണ് (ന്യൂക്ലിയസ്). ചെറിയൊരു വസ്തുവാണത്. ടെലിസ്കോപ്പിലൂടെ കാണുമ്പോൾ നക്ഷത്രത്തെ അനുസ്മരിപ്പിക്കും. രണ്ട് കാര്യങ്ങളിലാണ് ക്ഷുദ്രഗ്രഹങ്ങളും ധൂമകേതുക്കളും വ്യത്യസ്തമാകുന്നത്. ഭ്രമണപഥത്തിന്റെ കാര്യത്തിലും രാസഘടനയുടെ കാര്യത്തിലും. വളരെയേറെ വർത്തുളമായ ഭ്രമണപഥമാണ് വാൽ നക്ഷത്രങ്ങളുടേത്. രാസഘടനയാണെങ്കിൽ, തണുത്തുറഞ്ഞ വെള്ളമാണ് ധൂമകേതുവിന്റെ ശിരസ്സിൽ കൂടുതലും എന്നാണ് കരുതുന്നത്. വാൽനക്ഷത്രങ്ങൾ അശുദ്ധ ഹിമപദാർത്ഥങ്ങളാണ്.
സൂര്യനോടടുക്കുമ്പോൾ കുറെ വെള്ളം ബാഷ്പമാകും അതാണ് വാലായി രൂപപ്പെടുക. ധൂമകേതുക്കളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാൻ ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ എഡ്‌മണ്ട് ഹാലി ആണ്. 24 ധൂമകേതുക്കളുടെ സഞ്ചാരപാത അദ്ദേഹം കണക്കുകൂട്ടി. ഐസക് ന്യൂട്ടൺ വികസിപ്പിച്ച മാർഗം ഉപയോഗിച്ച് തന്റെ പേരിൽ അറിയപ്പെടുന്ന വാൽനക്ഷത്രത്തിന്റെ വരവ് 76 വർഷത്തിലൊരിക്കൽ ആണെന്നും, ആ ധൂമകേതു വീണ്ടും 1758 ൽ എത്തുമെന്നും അദ്ദേഹം പ്രവചിച്ചു. അത് ശരിയാണെന്ന് തെളിഞ്ഞു.
'ഹാലിയുടെ വാൽനക്ഷത്രം' 1758/59 ൽ പ്രത്യക്ഷപ്പെട്ടശേഷം 1835, 1910, 1986 വർഷങ്ങളിൽ വീണ്ടുമെത്തി. എന്നാൽ, പല ധൂമകേതുക്കളും സുദീർഘമായ കാലയളവിലാണ് നമ്മുടെ സമീപമെത്തുന്നത്. 1970 ൽ വളരെ പ്രകാശതീവ്രതയുള്ള 'ബെന്നെറ്റ് ധൂമകേതു' ഭൂമിക്കരികിലെത്തി. 1700 വർഷം കഴിഞ്ഞേ അത് വീണ്ടും എത്തൂ. 1976 ൽ പ്രത്യക്ഷപ്പെട്ട 'വെസ്റ്റ് ധൂമകേതു' ഇനി എത്താൻ അഞ്ചുലക്ഷം വർഷം കാക്കണം.