2021-04-10 18:36:28
സ്റ്റേറ്റ്ന് എപ്പോഴും ഒരു വേട്ടക്കാരന്റെ സ്വഭാവമുണ്ട്. അത് ഇരയെ ഉറപ്പിച്ചു വേട്ടയ്‌ക്ക് ഇറങ്ങാൻ തീരുമാനിച്ചാൽ തീർച്ചയായും ഇര അതിന്റെ കൈയിൽ പെട്ടിരിക്കും. അങ്ങനെ പെടുത്താൻ കഴിയുന്നില്ലേൽ അതിനെ പിന്നെ സ്റ്റേറ്റ് എന്ന് വിളിക്കുന്നതിൽ കാര്യമില്ല.
സ്റ്റേറ്റിന്റെ ഈയൊരു നായാട്ട് സ്വഭാവം, മർദകസ്വഭാവം ഒക്കെ മനസിലാക്കിയിട്ട് ആകണം മാർക്സിന്റെയും, ഗാന്ധിയുടെയുമൊക്കെ ideal society യെ കുറിച്ചു ഉള്ള ഭാവനയിൽ സ്റ്റേറ്റ് ഇല്ലാതെ ആകുന്നിതിനെ പറ്റി ഉള്ള പ്രതീക്ഷകൾ കിടക്കുന്നത്.
പോലീസ് സ്റ്റേറ്റിന്റെ മർദകയന്ത്രമാണ്. അത് എത്ര ജനമൈത്രി പറഞ്ഞാലും അങ്ങനെ തന്നെ ആണ്. ആ യന്ത്രം അതിന്റെ വയലൻസ് എത്ര ഒളിപ്പിച്ചു വെച്ചാലും ഇടയ്ക്കിടയ്ക്ക് പുറത്തു വരും. പവർ ഹയരാർക്കി ഇത്രയെറെ പ്രകടമായി നിൽക്കുന്ന വേറെ ഏത് സംവിധാനം ഉണ്ട്! ആ ഹയരാർക്കിയിലെ ഓരോ നിലയിൽ ഉള്ളവരും ഓരോ തരത്തിലുള്ള പ്രഷറും, അപമാനവും ഏൽക്കേണ്ടി വരുന്നുണ്ട്.
ഉത്തരവാദിത്തങ്ങളും ഫ്രസ്ട്രേഷനും ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് തള്ളുക ആണ് ആ യന്ത്രത്തിന്റെ പണിയാളുകൾ ചെയ്യുക. അത് അങ്ങു മുകളിൽ ഡിജിപി മുതൽ ഏറ്റവും താഴെ പാറാവ് കാരൻ വരെ അങ്ങനെ ആണ്.
ഒരേസമയം അധികാരവും വിധേയത്വവും പ്രകടമാക്കാൻ പോന്ന കളങ്ങൾ ഇവരിൽ ഓരോരുത്തർക്കും ഉണ്ട്. അവിടെ തികച്ചും independent ആയി ഒരു തീരുമാനം ആർക്കും ഇല്ല. ഇതൊരു സിസ്റ്റമാണ്. ആ സിസ്റ്റത്തിൽ വ്യക്തിഗത കളികൾക്ക് ഒരു പരിധി ഉണ്ട്.
നായാട്ട് എന്ന സിനിമ അതിഗംഭീരമായി ഇൻഡ്യൻ പോലീസിംഗ് സിസ്റ്റത്തിനെ, അതിന്റെ രീതികളെ വരച്ചിടുന്നുണ്ട്. സിസ്റ്റത്തിന്റെ ഭാഗമായി "വേട്ടപട്ടി"കളായി നിന്നിരുന്നവർ ഒരു നിമിഷം മുതൽ ഇരകൾ ആയി ഓടി തുടങ്ങുക ആണ്. ഇന്ത്യൻ "ജനാധിപത്യ"വ്യവസ്ഥയിൽ ജനത്തിന് അധികാരം കൈവരുന്ന ഒരു തിരഞ്ഞെടുപ്പ് കാലത്താണ് കഥയെ പ്ളേസ് ചെയ്തിരിക്കുന്നത്. അല്ലാതെ ഉള്ള കാലങ്ങളിൽ വ്യവസ്ഥിതിയുടെ പവർ ഹയരാർക്കിയിൽ ഏറ്റവും മുകളിൽ രാഷ്ട്രീയ അധികാരം വരുമ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് ജനം അതിന്റെ തലപ്പത്തേക്ക് വരുന്നു. ആ വ്യവസ്ഥിതിക്ക് ഒരു സൈക്ലിക്കൽ രൂപം വരുന്നു. ജനം, ജനത്തിന് കീഴിൽ രാഷ്ട്രീയാധികാരം, അതിന് കീഴിൽ പോലീസ്, അതിന് കീഴിൽ ജനം എന്ന വിധത്തിൽ. തിരഞ്ഞെടുപ്പ് ഇല്ലാതെ സമയങ്ങൾ പണമോ, മറ്റ് അധികാരങ്ങളോ ഇല്ലാത്ത ജനം ഏറ്റവും കീഴിലാണ്. മർദിതമാണ്.
ഇനി ഈ ജനത്തിൽ തന്നെ ഏറ്റവും അധികം മർദനവും അപമാനവും സഹിക്കേണ്ടി വരുന്ന ഒരു വിഭാഗത്തിൽ നിന്ന് സ്റ്റേറ്റ് അപമാനമേൽക്കുന്നത് ആണ് സിനിമ കാണിക്കുന്നത്. ഈ വിധത്തിൽ ഉള്ള ഒരു പ്ളേസിങ് ഉള്ളത് കൊണ്ട് മാത്രം ഈ സിനിമയെ ഒരു ദളിത് വിരുദ്ധ സിനിമ എന്ന് വിളിക്കുന്നത് തെറ്റാണ് എന്നാണ് പക്ഷം. ജനത്തിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി അതിലെ തന്നെ ഏറ്റവും അവഗണിക്കപെട്ടവരെ, അധികാരത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ടവരെ കൊണ്ടുവരിക ആണ് സിനിമ ചെയ്തത് എന്നാണ് തോന്നിയത്. ഈ കാലയളവിൽ തങ്ങളല്ല, ജനമാണ് വലുത് എന്ന് ഒരു നിമിഷത്തേക്ക് സിസ്റ്റത്തിന്റെ ഭാഗമായുള്ള കുറച്ചു പൊലീസുകാർ മറന്നു പോകുന്നു (ഒരുപക്ഷേ അവർ ദളിതർ ആയത്കൊണ്ട് ആകാം പൊലീസിന് ആ മറന്നുപോകൽ ഉണ്ടാകുന്നത്).
ആ മറന്നു പോകലിന് ഉള്ള ശിക്ഷയായിട്ട് അവർ കൂടെ ഭാഗമായ സിസ്റ്റം അവരെ കൈവിടുന്നു എന്നതാണ്. അവരെ "വെറും സിവിലിയൻസിനെ" പോലെ കരുതി വേട്ടയാടാൻ തുടങ്ങുന്നു എന്നതാണ്. വേട്ടയാടപ്പെട്ടു ഓടാൻ തുടങ്ങുമ്പോൾ മാത്രമാണ് തങ്ങളെന്ത് ജോലി ആണ് ഇതുവരെ ചെയ്തിരുന്നത് എന്ന ബോധ്യം പോലും അവർക്ക് വരിക. അത് പോലെ അവരെ വേട്ടയാടാൻ വരുന്ന ക്രൈംബ്രാഞ്ചിലെ പോലീസുകാർക്കും ഒരു വെളിപാട് വരുന്നുണ്ട്. വേട്ടപട്ടികൾ ആയ തങ്ങൾക്ക് ഏത് നിമിഷവും ഇരകൾ ആയി മാറാം എന്ന വെളിപാട്. അത് എത്ര ഉയർന്ന പോലീസ് ഉദ്യോഗസ്ഥ ആയാലും ആ വിധത്തിൽ ആണ് പ്രവർത്തിക്കുക എന്ന് യമ ഗിൽഗമേഷിന്റെ കഥാപാത്രത്തിലൂടെ സിനിമ പറഞ്ഞു വെക്കുന്നു.
ഗംഭീരമായ ഒരു സിനിമ ആണ് നായാട്ട്. അതിനെ ഒരു പൊളിറ്റിക്കൽ സിനിമ എന്ന് വിളിക്കുന്നതിനെക്കാൾ പൊളിറ്റിയെ കാട്ടി തരുന്ന സിനിമ എന്ന് വിളിക്കാൻ ആണ് ഇഷ്ടം.
ൻ. ജ. | Cinema Paradiso Club
356 views15:36