2022-05-20 11:46:39
എല്ലാ ജനങ്ങൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതും ദീർഘകാല പരിപ്രേക്ഷ്യത്തോടെയുള്ള വികസനപദ്ധതി നടപ്പാക്കുന്നതുമായ സർക്കാരാണ് കേരളത്തിലുള്ളത്. സാമ്പത്തികവളർച്ചയ്ക്ക് ഉത്തേജനം നൽകുംവിധം ഉൽപ്പാദനമേഖലകളിൽ ഉണർവുണ്ടാക്കാനും സേവനമേഖലകളെ ആധുനികവൽക്കരിക്കാനും വിജ്ഞാനാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുമുള്ള പരിശ്രമമാണ് നടത്തുന്നത്. വ്യതിരിക്തമായ വ്യക്തിത്വമുള്ള സർക്കാരിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. ജനകീയവും വികസനോന്മുഖവുമായ കർമപദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിലെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരംകൂടിയാണ് ഭരണത്തുടർച്ച. 900 വാഗ്ദാനമാണ് പ്രകടനപത്രിക മുന്നോട്ടുവച്ചത്. ആദ്യവർഷം ഏകദേശം 765 ഇനത്തിൽ നടപടികൾ വിവിധ ഘട്ടത്തിൽ എത്തിച്ചു. പ്രോഗ്രസ് റിപ്പോർട്ട് ജൂൺ രണ്ടിന് ജനസമക്ഷം അവതരിപ്പിക്കും.
കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാനും പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായമേഖലയിൽ ചുരുങ്ങിയത് 10,000 കോടി രൂപയുടെയെങ്കിലും സ്വകാര്യനിക്ഷേപം ആകർഷിക്കാനും പദ്ധതിയൊരുക്കുന്നു. കേരളത്തെ ഇലക്ട്രോണിക് –ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കാനും ഭക്ഷ്യസംസ്കരണം ഉൾപ്പെടെ മൂല്യവർധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനും സഹായകമായ പദ്ധതികളാണ് നടപ്പാക്കുന്നത്.
ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ
കൊച്ചി–പാലക്കാട്, കൊച്ചി–മംഗളൂരു വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം ക്യാപിറ്റൽ സിറ്റി റീജിയൺ ഡെവലപ്‌മെന്റ് പദ്ധതി, സിൽവർ ലൈൻ എന്നീ നാലു സുപ്രധാന പശ്ചാത്തലസൗകര്യ പദ്ധതികൾ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവ പൂർത്തിയാക്കും. വൈദ്യുതി ക്ഷാമമില്ലാത്ത നാടാക്കി കേരളത്തെ മാറ്റാൻ 10,000 കോടിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തിയാക്കും.
പൂർണമായ ദാരിദ്ര്യനിർമാർജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വയോജനക്ഷേമം ഉറപ്പുവരുത്തും. ഭിന്നശേഷിക്കാരായ കുട്ടികൾക്കും എല്ലാ സൗകര്യവും ലഭ്യമാക്കും. ‘കാരുണ്യ’ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെയുള്ള കിടത്തി ചികിത്സ സൗജന്യമായി നൽകും. പ്രവാസി തൊഴിൽ പദ്ധതി, വിശപ്പുരഹിത കേരളം, സാമൂഹ്യ പെൻഷനുകൾ ഉയർത്തുക, എല്ലാവർക്കും ഭൂമിയും വീടും കുടിവെള്ളവും എന്നിവ നടപ്പാക്കി കേരള മാതൃകയെ ഉത്തരോത്തരം ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.
സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിച്ച് കൃഷിക്കാർക്കും സംരംഭകർക്കും വ്യാപാരികൾക്കുമെല്ലാം ഉദാരമായ വായ്പകൾ കേരള ബാങ്കിലൂടെ ലഭ്യമാക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ പണവും അധികാരവും നൽകി അധികാരവികേന്ദ്രീകരണം ശക്തമാക്കും. എല്ലാ പഞ്ചായത്തിലും പൊതു കളിക്കളം ഒരുക്കും. സ്കൂൾ വിദ്യാഭ്യാസത്തിലെ മികവ് ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കുകയെന്നത് അടിയന്തരലക്ഷ്യമാണ്. പരിസ്ഥിതി സന്തുലനവും വികസനവും ക്ഷേമവും സമന്വയിപ്പിക്കുന്ന പുതിയ വഴികൾ തുറക്കുകയാണ് സർക്കാർ. സൽഭരണവും അഴിമതി നിർമാർജനവും ശക്തിപ്പെടുത്തും. 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും.
വിജ്ഞാന സമ്പദ്ഘടന
ഐടി, ബിടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസംപോലുള്ള സേവനമേഖലകളുമാണ് നാടിന് അനുയോജ്യം. കമ്പ്യൂട്ടർ, വൈദ്യുതവാഹനം എന്നിവയുടെ നിർമാണംപോലുള്ള വ്യവസായങ്ങൾക്കും മൂല്യവർധിത വ്യവസായങ്ങൾക്കും സാധ്യതകളുണ്ട്. കേരളത്തെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയും. 25 വർഷംകൊണ്ട് ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്കു സമാനമായി ഉയർത്തുകയാണ് ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസ, ഐടി, നൂതനവ്യവസായ രംഗത്തും വൻഇടപെടലുകൾ ആവശ്യമാണ്. കഴിഞ്ഞ സർക്കാർ ഐടി വ്യവസായം നന്നായി പ്രോത്സാഹിപ്പിച്ചു. യുവാക്കളെ തൊഴിൽദാതാക്കളായും മാറ്റേണ്ടതുണ്ട്. ചഏകദേശം 3500 പുതിയ സ്റ്റാർട്ടപ് മുഖേന 32,000 തൊഴിലവസരമാണ് കഴിഞ്ഞ സർക്കാർ സൃഷ്ടിച്ചത്. കെ–-ഫോൺ പദ്ധതി പൂർത്തീകരണത്തോട് അടുക്കുകയാണ്. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടെ ലഭ്യമാക്കാൻ 52,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽവരുന്നത്. 2016ൽ സർക്കാർ പ്രാധാന്യം നൽകിയ ദേശീയപാത വികസനം, കൊച്ചി–-ഇടമൺ പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ എന്നിവ മൂന്നും യാഥാർഥ്യമാക്കി.
ദേശീയപാതയ്‌ക്ക് ഏറ്റെടുക്കുന്ന ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നീളുന്ന ദേശീയപാത വലിയ മാറ്റം സൃഷ്ടിക്കും. കണ്ണൂർ വിമാനത്താവളം നേരത്തേതന്നെ യാഥാർഥ്യമാക്കി. ദേശീയ ജലപാതയും യാഥാർഥ്യത്തോടടുക്കുകയാണ്. കൊച്ചി മെട്രോയുടെ വികസനം ഏറ്റെടുക്കാനും കൊച്ചി വാട്ടർ മെട്രോ ഒരുക്കാനും കഴിഞ്ഞു.
നൂറു ശതമാനം വൈദ്യുതീകരണം സാധ്യമാക്കി. ഇനി ഊർജസ്വയം പര്യാപ്തതയിലേക്ക് എത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. 800 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട രൂപരേഖ തയ്യാറാക്കുകയാണ്. സൗരോർജത്തിൽനിന്ന് 1000 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കും.
725 views08:46